600 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്


ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പാണ് ബൈജൂസ്‌. 2011ലാണ് ഈ ആപ്പിന് തുടക്കം കുറിക്കുന്നത്. ബൈജൂസ്‌ ആപ്പിൽ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. ബൈജൂസ് ഏറ്റെടുത്ത ടോപ്പർ‍, വൈറ്റ്ഹാറ്റ് എന്നീ കമ്പനിയിൽ‍ 300 പേരെ വീതമാണ് പിരിച്ചുവിടുന്നത്. ഈ രണ്ട് കമ്പനികളിലെയും സെയിൽ‍സ്, മാർ‍ക്കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളിൽ നിന്നുള്ള മുഴുവൻ സമയ കരാർ ജീവനക്കാരെയാണ് ബൈജൂസ്‌ പിരിച്ചുവിടുന്നത്.

ബിസിനസിൽ വരാനിരിക്കുന്ന മാറ്റങ്ങളും മുന്നോട്ട് നയിക്കാനുള്ള ദീർ‍ഘകാല വളർ‍ച്ചയും മുൻനിർത്തിയാണ് നിലവിലെ മാറ്റങ്ങൾ എന്നാണ് പുറത്തുവരുന്ന വാർത്തകളോട് ബൈജൂസിന്റെ പ്രതികരണം. ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു. ബൈജൂസ് ഏറ്റെടുത്ത ആകാശ് എജുക്കേഷന്‍ സർ‍വീസ് എന്ന കമ്പനിക്ക് വലിയ തുക നൽ‍കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടയിലാണ് ബൈജൂസിന്റെ പിരിച്ചുവിടൽ നടപടിയും. ആകാശ് കമ്പനിയ്ക്ക് നൽകാനുള്ള തുക ഓഗസ്‌റ്റോടെ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കമ്പനികളുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാലം കൂടിയാണിത്. ‘എഡ്‌ടെക്’ എന്നാണ് ഈ മേഖലയെ വിശേഷിപ്പിക്കുന്നതും. അങ്ങനെയൊരു മേഖലയിൽ ഏറെ പ്രസിദ്ധിയും നേട്ടവും കൈകൊണ്ട ആപ്പാണ് ബൈജൂസ്‌. ‘ബൈജൂസ് ലേണിങ് ആപ്പ്’ വളർച്ച ഏറെ ശ്രദ്ധനേടിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകൻ‍ സാക്ഷാൽ‍ മാർ‍ക്ക് സക്കർ‍ബർ‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാർ‍ട്ട്അപ്പ് കൂടിയാണ് ബൈജൂസ്‌.

You might also like

Most Viewed