സ്‌കൂളുകൾ അവധിക്കാലം പ്രഖ്യാപിച്ചു; ട്രാവൽ മേഖലയിൽ ഇനി 'ബുക്കിംഗ് ' നാളുകൾ

രാജീവ് വെള്ളിക്കോത്ത്
മനാമ:പ്രവാസലോകത്തെ മിക്ക സ്‌കൂളുകളും അവധിക്കാലതീയതിയും വീണ്ടും തുറക്കുന്ന തീയ്യതികളും പ്രഖ്യാപിച്ചതോടെ ട്രാവൽ ഏജൻസികളിൽ യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ അന്വേഷങ്ങളും തിരക്കും തുടങ്ങി. നേരത്തെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പൊതുവെ നിരക്ക് വളരെ കുറവാണെന്നുള്ളത് കൊണ്ട് തന്നെ പലരും യാത്ര കാലേക്കൂട്ടി തീരുമാനിക്കുകയാണ്. പക്ഷെ ചില കമ്പനികളിൽ അവധിയുടെ തീയ്യതി മുൻകൂട്ടി അറിയാത്തതിനാൽ പലർക്കും ഈ സാധ്യത ഉപയോഗപ്പെടുത്താൻ കഴിയില്ല. ബഹ്‌റൈനിലെ ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂളിലെ അവസാന പാഠ്യ ദിനം ജൂൺ 26 ആണ്.2019 സെപ്റ്റംബർ 2 നാണ് പുതിയ അധ്യയന വര്ഷം ആരംഭിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. വിമാനടിക്കറ്റുകൾ നേരത്തെ എടുത്തുവയ്ക്കുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീയ്യതി നേരത്തെ പ്രഖ്യാപിക്കുന്നത്.പൊതുവെ സാധാരണക്കാർ ആശ്രയിക്കുന്ന നിരക്ക് കുറവുള്ള വിമാനങ്ങളിൽ നേരത്തെ തീയ്യതി നിശ്ചയിച്ചു ബുക്ക് ചെയ്‌താൽ പിന്നീട് യാത്രാതീയ്യതി മാറ്റം വരുത്തിയാൽ പണം ഒട്ടും തന്നെ തിരികെ ലഭിക്കില്ല എന്നുള്ളതാണ് നിരക്ക് കുറഞ്ഞു ലഭിച്ചാലും പലരും നേരത്തെ ടിക്കറ്റ് എടുത്തുവെക്കാൻ മിനക്കെടാത്തത്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കണ്ണൂർ തുടങ്ങിയ വിമാനത്താവളങ്ങൾ കൂടാതെ കേരളത്തിന് പുറത്തുള്ള മംഗലാപുരം ,കോയമ്പത്തൂർ ,അടക്കമുള്ള വിമാനത്താവളങ്ങൾ വഴിയും പ്രവാസി മലയാളികൾ യാത്ര ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണോ അതാണ് മലയാളികൾ ലക്ഷ്യമിടുന്നത്. ഇത്തവണ ബഹു ഭൂരിപക്ഷം പേരും വളരെ നേരത്തെ ടിക്കറ്റുകൾക്കുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി അൽ നോയമി ട്രാവൽസ് ഉടമ രാജൻ പറഞ്ഞു.മാത്രമല്ല വലിയൊരു ശതമാനം കുടുംബങ്ങളും വൺ വേ ടിക്കറ്റാണ് എടുത്തിട്ടുള്ളതെന്നും അത് കൊണ്ട് തന്നെ പ്രവാസം അവസാനിപ്പിച്ചു പോകുന്നവർ ഇത്തവണ കൂടുതൽ ആണെന്നുമുള്ള നിഗമനത്തിലാണ് ട്രാവൽ ഏജൻസി കൾ.എന്നാൽ ഇത് എല്ലാവർഷവും സാധാരണമാണെന്നും പ്രവാസികളുടെ മടങ്ങിപ്പോക്കിന് ആനുപാതികമായി പുതിയ ആളുകൾ ഇവിടെ എത്തിച്ചേരുന്നുണ്ടെന്നും പ്രശസ്ത ട്രാവൽ ഏജൻസിയിലെ ബുക്കിംഗ് ജീവനക്കാരി പറഞ്ഞു.ജൂൺ ,മുതൽ സെപ്റ്റംബർ വരെയുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചുവെങ്കിലും ഗൾഫിലെ സ്‌കൂളുകളുടെ അവധിക്കാല സീസണിൽ കേരളത്തിൽ നിന്ന് ഇങ്ങോട്ടുള്ള യാത്രാ നിരക്ക് ഇത്തവണ തുടക്കം തന്നെ ഉയർന്ന നിരക്കാണ് കാണിക്കുന്നത്. ജൂണിൽ കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള യാത്രയ്ക്ക് 75 ദിനാർ മുതൽ 100 ദിനാർ വരെയാണ് നിരക്കുള്ളതെങ്കിലും അവധിക്കാലം കഴിഞ്ഞു കൊച്ചിയിൽ നിന്ന് തിരിച്ചുള്ള നിരക്ക് ഇപ്പോൾ തന്നെ 150 ദിനാറിന് മുകളിലാണ്. മറ്റു എയര്പോര്ട്ടുകളിലേയ്ക്ക് ഇതിലും കൂടും. മുംബൈ വഴിയോ അല്ലെങ്കിൽ മറ്റു ജി സി സി രാജ്യങ്ങൾ വഴിയോ കണക്ഷൻ ഫ്‌ളൈറ്റുകൾ വഴിയുള്ള യാത്രാനിരക്കിൽ മാത്രമാണ് നിരക്ക് കുറച്ചു കാണിക്കുന്നത്.