ഇനി ബഹ്റൈൻ നിരത്തുകളിലും സൗദി വനിതകളുടെ സാന്നിധ്യം
മനാമ : ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന് സൗദി അറേബിയയിലെ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള ലൈസൻസ് ലഭ്യമാകുന്നതോടെ ബഹ്റൈനിലുലെ നിരത്തുകളിലും സൗദി വനിതകൾ സജീവമാകും.
ഡ്രൈവിംഗ് എളുപ്പത്തിൽ പഠിച്ചെടുത്ത് ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ കരസ്ഥമാക്കാനായി സൗദിയിൽ നിന്ന് നിരവധി സ്ത്രീകൾ ബഹ്റൈനിലേയ്ക്കാണ് വന്നിരുന്നത്. ഈ ചരിത്രമുഹൂർത്തത്തിനോടൊപ്പം നിൽക്കുവാൻ ഒരുങ്ങുകയാണ് ബഹ്റൈനിലെ സ്ത്രീകളും. നാളെ കിംഗ് ഫഹദ് കോസ്-വേയിലൂടെ ആദ്യമായി സൗദ്യയിലേക്ക് യാത്ര ചെയ്യാനുള്ള ശ്രമത്തിലാണ് പല സ്ത്രീകളും. സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വിലക്കുകളും നീക്കം ചെയ്തതായി സൗദ്യ അംബാസിഡർ ഡോ. അബ്ദുള്ള അൽ ഷെയ്ക്ക് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബിയയുടെ ആധുനികവത്ക്കണത്തിന്റെ ഭാഗമായി സൽമാൻ രാജാവിന്റെയും കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പദ്ധിതികളിൽ ഒന്നായിരുന്നു വനിതകളുടെ ഡ്രൈവിംഗ്. 2017 സപ്തംബർ 26നാണ് സൽമാൻ രാജാവ് പ്രത്യേക വിഞ്ജാപനത്തിലൂടെ വനിത ഡ്രൈവിംഗിനുള്ള നിരോധനം നീക്കിയത്. തുടർന്ന് രാജ്യമെങ്ങും വനിതകൾക്കായി ഡ്രൈവിംഗ് സ്കൂളുകളും പരിശീലന പരിപാടികളും ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.




