ഡോ. മോഹൻ കുമാറിന് പ്രവാസികളുടെ പ്രൗഢഗംഭീരമായ യാത്രയയപ്പ്

മനാമ: നാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. മോഹൻ കുമാറിന് പ്രവാസി ഇന്ത്യക്കാരുടെ പ്രൗഢഗംഭീരമായ യാത്രയയപ്പ്. ബഹ്റിൻ കേരളീയ സമാജത്തിന്റെയും ഐ.സി.ആർ.എഫിന്റെയും സംയുക്താഭിമുഖ്യത്തിൽ നിരവധി സംഘടനകളുടെ സഹകരണത്തോടെ ഇന്നലെ ബഹ്റിൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബഹ്റിനിലെ പൗരപ്രമുഖരും സംഘടനാ ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു.
ബഹ്റിനിലെ ഇന്ത്യൻ സമൂഹവും ഭരണാധികാരികളും തനിക്കു നൽകിയ പിന്തുണ എന്നും ഒാർമ്മിക്കത്തക്കതാണെന്ന് സ്ഥാനമൊഴിയുന്ന അംബാസഡർ പറഞ്ഞു. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന തരത്തിൽ രാജ്യത്തെ ഏറ്റവും വലിയ എംബസിയായ ഇന്ത്യൻ എംബസി സീഫിൽ നിർമ്മിക്കാൻ കഴിഞ്ഞത് ഈ കാലയളവിലെ മികച്ച നേട്ടമായി കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവബഹുലമായ വർഷങ്ങളായിരുന്നു കടന്നുപോയത്. ബഹ്റിൻ ഭരണാധികാരികൾ ഇന്ത്യ സന്ദർശിച്ചതും ഇന്ത്യയിലെ നിരവധി രാഷ്ട്രീയ നേതാക്കളും കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബഹ്റിൻ സന്ദർശനം നടത്തിയതും ഈ കാലയളവിലായിരുന്നു. ഐ.സി.ആർ.എഫിന്റെയും വളണ്ടിയർമാരുടെയും സേവനവും ബഹ്റിനിലെ സംഘടനകളുടെ പിന്തുണയും വേണ്ടുവോളം തനിക്കുണ്ടായിരുന്നു- അദ്ദേഹം സ്മരിച്ചു.
ബഹറിൻ നൽകുന്ന സ്വാതന്ത്ര്യവും സുരക്ഷയും മറ്റൊരു രാജ്യത്തും ലഭിക്കില്ല. സ്വന്തം രാജ്യമെന്ന് തന്നെ കരുതി ആത്മാർത്ഥമായി ജോലി ചെയ്ത്, ഒപ്പം മാതൃരാജ്യത്തിന്റെയും കുടുംബത്തിന്റെയും സന്പദ് ഘടനയെ സഹായിക്കുകയും ചെയ്യുകയാണ് തങ്ങളുടെ കർത്തവ്യമെന്ന് അദ്ദേഹം പ്രവാസികളെ ഓർമിപ്പിച്ചു. ചടങ്ങിൽ 40തോളം സംഘടനകൾ സ്ഥാനമൊഴിയുന്ന അംബാസഡറെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ സ്വാഗതവും, പി.വി രാധാകൃഷ്ണപിള്ള ആശംസാ പ്രസംഗവും നടത്തി. ഐ.സി.ആർ.എഫ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി അജയകൃഷ്ണനും സമാജം പ്രസിഡണ്ട് വർഗ്ഗീസ് കാരയ്ക്കലും ചേർന്ന് ഉപഹാരം കൈമാറി.