സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നഷ്ടം

ഷീബ വിജയൻ
തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശം. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതും, പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതും കാലവര്‍ഷത്തെ സ്വാധീനിക്കും.
കേരള കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെയും ലക്ഷദ്വീപ് തീരത്ത് ജൂണ്‍ രണ്ടുവരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കള്ളക്കടല്‍ പ്രതിഭാസം ഉയര്‍ന്ന തിരമാല എന്നിവയുമായി ബന്ധപ്പെട്ട് തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഇന്നലെ പെയ്ത മഴയില്‍ സംസ്ഥാനത്തുടനീളം ഉണ്ടായത് വ്യാപക നാശനഷ്ടങ്ങളാണ്.കനത്ത മഴയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. വില്ലാഞ്ചിറ വളവിനും ഇടുക്കി ജംക്ഷനും ഇടയില്‍ കഴിഞ്ഞയാഴച് ഇടിഞ്ഞതിന്റെ സമീപത്തു തന്നെയാണ് വീണ്ടും ഇടിഞ്ഞത്. 11 കെവി വൈദ്യുതലൈനും പോസ്റ്റും ഉള്‍പ്പെടെ താഴേക്കു പതിച്ചു. പ്രദേശത്തു വൈദ്യുതി നിലച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആവോലിച്ചാല്‍, ഊന്നുകല്‍ വഴിയും വാഹനങ്ങള്‍ തിരിച്ചുവിട്ടു.
എറണാകുളത്ത് മരംവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു. തിരുമാറാടി സ്വദേശി അന്നക്കുട്ടിയാണ് മരിച്ചത്. 85 വയസായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്. തൊഴിലുറപ്പ് കഴിഞ്ഞെത്തിയ സ്ത്രീയുടെ മുകളിലേക്ക് മരം മറിഞ്ഞ് വീഴുകയായിരുന്നു. എറണാകുളത്ത് ഇന്നലെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇന്നലെ ഒരാള്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തിരുന്നു. മഴയ്‌ക്കൊപ്പം ജില്ലയില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്.
dsdsdsasd