അന്യായമായി പിരിച്ചുവിട്ടു: പ്രവാസി ജീവനക്കാരന് 31,000 ദിനാർ നഷ്ടപരിഹാരം നൽകാൻ വിധി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പതിനഞ്ച് വർഷത്തെ സേവനത്തിന് ശേഷം മതിയായ കാരണങ്ങളില്ലാതെ പിരിച്ചുവിട്ട ജീവനക്കാരന് ഏകദേശം 31,000 ബഹ്‌റൈൻ ദിനാർ നഷ്ടപരിഹാരം നൽകാൻ ഹൈ ലേബർ കോടതി ഉത്തരവിട്ടു. നോട്ടീസ് പിരീഡ് നൽകാതെയും നിയമപരമായ ആനുകൂല്യങ്ങൾ നൽകാതെയും ജോലിയിൽ നിന്ന് നീക്കിയ കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.
പ്രതിമാസം 1,900 ദിനാർ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകയായ സഹ്‌റ നീമ കോടതിയെ അറിയിച്ചു. എന്നാൽ, ജീവനക്കാരൻ ചട്ടലംഘനം നടത്തിയെന്നും അതിനാൽ അച്ചടക്ക നടപടിയുടെ ഭാഗമായാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു.
അവസാന മാസത്തെ ശമ്പളമായി നൽകാനുള്ള 1,391 ദിനാർ നൽകാൻ കോടതി ഉത്തരവിട്ടു. ശമ്പളം നൽകിയെന്ന് തെളിയിക്കാൻ കമ്പനിക്ക് സാധിച്ചില്ല. കൂടാതെ, അന്യായമായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 20,962 ദിനാറും, മൂന്ന് മാസത്തെ നോട്ടീസ് പിരീഡിന് പകരമായി 5,238 ദിനാറും കോടതി വിധിച്ചു.
ഉപയോഗിക്കാത്ത വാർഷിക അവധികൾക്ക് പകരമായി 3,438 ദിനാർ നൽകാനും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെയും മൂന്നാം വർഷത്തിന്റെ ഒരു ഭാഗത്തെയും 60 ദിവസത്തെ അവധിക്കാണ് ഈ തുക. ഇതോടൊപ്പം, കുടിശ്ശിക നൽകാൻ വൈകിയതിലുള്ള നിയമപരമായ പലിശയും ജീവനക്കാരന് സേവന സർട്ടിഫിക്കറ്റും നൽകാൻ കോടതി കമ്പനിയോട് ഉത്തരവിട്ടു.
adsdsaads



