ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ

ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതിയെങ്കിൽ പിഴ കൂടും. ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവരെ കുറിച്ചു നൽകുന്ന പരാതികൾ സത്യസന്ധമായിരിക്കണമെന്നു സ്പോൺസർമാരോടും റിക്രൂട്ടിങ് സ്ഥാപനങ്ങളോടും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളും സ്പോൺസറും തമ്മിലുള്ള തൊഴിൽ ബന്ധം വിശദമാക്കുന്ന ഫെഡറൽ നിയമം 9ാം വകുപ്പു പ്രകാരമാണ് ശിക്ഷ. വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ സ്പോൺസറും റിക്രൂട്ടിങ് ഓഫിസുകളും മന്ത്രാലയ വ്യവസ്ഥകൾ പാലിക്കണമെന്നും നിർദേശിച്ചു. 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കരുത്. തൊഴിൽ നിയമനത്തിൽ സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. തൊഴിലാളികളെ ശാരീരികമായോ മാനസികമായോ വാക്കുകൊണ്ടോ ഉപദ്രവിക്കരുത്.
രാജ്യം ആവിഷ്കരിച്ച മനുഷ്യക്കടത്ത് വകുപ്പിൽ പെടുന്ന തൊഴിലുകൾക്ക് നിർബന്ധിക്കുകയോ സമ്മർദം ചെലുത്തുകയോ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്. അപകടം പിടിച്ച തൊഴിലുകൾക്ക് നിയോഗിക്കരുത്. ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട് 29 തരം നിയമ ലംഘനങ്ങളാണ് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതിൽ 19 നിയമ ലംഘനങ്ങൾ റിക്രൂട്ടിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതും 10 എണ്ണം സ്പോൺസർമാരുമായി ബന്ധപ്പെട്ടതുമാണ്.
hffg