റയാന്റെ ദാരുണാന്ത്യം ; ഉപയോഗിക്കാത്ത കിണറുകളും കിടങ്ങുകളും നികത്താൻ ഒരുങ്ങി യു.എ.ഇ

ഉപയോഗശൂന്യമായിരിക്കുന്ന കിണറുകളും കിടങ്ങുകളും അടിയന്തരമായി നികത്താൻ യുഎഇ നഗരസഭകളുടെ നിർദേശം. മൊറോക്കോയിൽ റയാൻ എന്ന ബാലൻ കുഴൽക്കിണറിൽ വീണു മരിച്ചതു പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണിത്. 32 മീറ്റർ ആഴമുള്ള കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മൊറോക്കോയിൽ വിഫലമാവുകയിരുന്നു. അഞ്ചു ദിവസത്തിനു ശേഷമാണ് അഞ്ചു വയസുകാരന്റെ മൃതദേഹം പുറത്തെടുക്കാനായത്. കാർഷിക മേഖലയിലുണ്ടായ ദുരന്തം രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി. അപകടം മൊറോക്കയിലായിരുന്നെങ്കിലും അതിന്റെ അലയൊലികൾ അറബ് രാജ്യങ്ങളിൽ മുഴുവനുമുണ്ടായി. റയാന്റെ ദാരുണമായ അന്ത്യം ആവർത്തിക്കാതിരിക്കാൻ വിവിധ രാജ്യങ്ങൾ മുൻകരുതൽ സ്വീകരിക്കുകയാണ്. ആളൊഴിഞ്ഞ ഇടങ്ങളിലെയും കാർഷിക മേഖലകളിലേയും കിടങ്ങുകൾ നികത്താനുള്ള അടിയന്തര നടപടികൾ പല രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. വീടുകളിലെ ഉപയോഗ ശൂന്യമായ കിണറുകളും ഉടമകൾ നികത്തി സുരക്ഷിതമാക്കണം.