യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ നിയമനം കൂടുതൽ എളുപ്പമാകുന്നു

യു.എ.ഇ.യിൽ ഗാർഹിക തൊഴിലാളികളുടെ നിയമനം കൂടുതൽ എളുപ്പമാക്കാൻ സർക്കാർ നടപടി ആരംഭിച്ചു. ഇതിനായി സർക്കാർ മേൽനോട്ടത്തിലുള്ള സംവിധാനമായ തദ്ബീറിലൂടെ വിവിധ വിഭാഗങ്ങളിലേക്കുള്ള വീട്ടുജോലിക്കാരെ നിയമിക്കാനുള്ള പദ്ധതി സർക്കാർ ആരംഭിക്കും. സപ്തംബറോടെയായിരിക്കും പദ്ധതിക്ക് തുടക്കമാകുകയെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രി സഖർ ഗൊബാഷ് സായിദ് ഗൊബാഷ് അറിയിച്ചു. തൊഴിൽ ദാതാക്കൾക്ക് 19 വിഭാഗങ്ങളിലുള്ള വീട്ടുജോലിക്കാരെ തദ്ബീർ സേവനങ്ങളിലൂടെ തിരഞ്ഞെടുക്കാനാവുമെന്ന് സഖർ ഗൊബാഷ് സായിദ് ഗൊബാഷ് വ്യക്തമാക്കി.
തൊഴിൽദാതാക്കൾക്കും തൊഴിലാളികൾക്കുമിടയിലുള്ള മധ്യസ്ഥതയാണ് തദ്ബീറിന്റെ ചുമതല. ദുബൈയിൽ നടന്ന നിക്ഷേപകയോഗത്തിലാണ് ഗൊബാഷ് ഇക്കാര്യമറിയിച്ചത്. യു.എ.ഇ.യിൽ നാൽപ്പതോളം തദ്ബീർ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.
മാനവവിഭവശേഷിവകുപ്പ് അണ്ടർസെക്രട്ടറി സൈഫ് അൽ സുവൈദി, തൊഴിൽവകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ദീമാസ്, ഗാർഹിക തൊഴിൽവകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ആയിഷ ബെൽ ഹാർഫിയ എന്നിവർ പങ്കെടുത്തു. സ്വകാര്യ പൊതുപങ്കാളിത്തത്തിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തന ങ്ങൾക്ക് മന്ത്രാലയത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടാവും.
വിദേശതൊഴിലാളികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മന്ത്രാലയം ഇപ്പോൾ ശ്രദ്ധയൂന്നിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ നിയമനത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുക, നിയമനത്തിൽ സുതാര്യത കൊണ്ടുവരിക, തൊഴിലാളികളുടെ താമസസൗകര്യങ്ങൾ ഉറപ്പുവരുത്തുക, തൊഴിൽദാതാക്കളും തൊഴിലാളികളും തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ചുമതലകളാണ് തദ്ബീറിനുണ്ടായിരിക്കുക.