ദിനേശ് മോംഗിയ വാതുവെപ്പ് സംഘത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തല്‍


ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ദിനേശ് മോംഗിയ വാതുവെപ്പ് സംഘത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തല്‍. വാതുവെപ്പ് സംബന്ധിച്ച് ലണ്ടന്‍ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂ വിന്‍സന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍(ഐസിഎല്‍) നാലുപേരടങ്ങിയ വാതുവെപ്പു സംഘത്തില്‍ മോംഗിയയും ഉള്‍പ്പെട്ടിരുന്നുവെന്ന് വിന്‍സന്റ് കോടതിയെ അറിയിച്ചു. ഐപിഎല്ലിന് സമാനമായ രീതിയില്‍ നടക്കുന്ന മത്സരമാണ് ഐസിഎല്‍‌. ഛണ്ഡിഗഡ് ലയണ്‍സ് ടീമില്‍ സഹതാരങ്ങളായിരുന്നു മോംഗിയയും വിന്‍സന്റും. ടീം ക്യാപ്റ്റന്‍ ക്രിസ് കെയിന്‍സിന് എതിരായ വാതുവെപ്പ് കേസിലാണ് വിന്‍സന്റ് മോംഗിയക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്.

താനും വാതുവെപ്പ് സംഘത്തില്‍ അംഗമായിരുന്നെന്ന് കുറ്റസമ്മതം നടത്തിയ വിന്‍സെന്റ് മുതിര്‍ന്ന ടീം അംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു താനെന്നും വെളിപ്പെടുത്തി. കളിയില്‍ നിറം മങ്ങിയാല്‍ ഒരു കളിക്ക് അമ്പതിനായിരം ഡോളര്‍ കെയിന്‍സ് വാഗ്ദാനം നല്‍കി. ന്യൂസിലന്‍ഡ് താരവും ഛണ്ഡിഗഡ് ടീമിലെ സഹതാരവുമായ ഡാരില്‍ ടഫിയും സംഘത്തില്‍ അംഗമായിരുന്നതായി വിന്‍സെന്റ് കോടതിയില്‍ വെളിപ്പെടുത്തി.

അതേസമയം, വിന്‍സെന്റിന്റെ ആരോപണങ്ങള്‍ ദിനേശ് മോംഗിയ നിഷേധിച്ചു.വാതുവെപ്പില്‍ തനിക്കൊരു പങ്കുമില്ലെന്നും ഛണ്ഡിഗഡ് ടീമില്‍ അംഗമായിരുന്ന കാലത്ത് ന്യൂസിലന്‍ഡ് താരങ്ങള്‍ എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നും മോംഗിയ പറഞ്ഞു. 2008ല്‍ ഐസിഎല്ലില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി മോംഗിയയെ പുറത്താക്കിയിരുന്നു. എന്നാല്‍ മോംഗിയ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമായിരുന്നില്ല. ഐഎസ്എല്ലില്‍ പങ്കെടുത്ത മറ്റെല്ലാ താരങ്ങള്‍ക്കും പിന്നീട് ബിസിസിഐ വിലക്ക് നീക്കിയിരുന്നു. എന്നാല്‍ മോംഗിയയെ തിരിച്ചെടുത്തില്ല. ഇന്ത്യന്‍ ടീമിന്റെ ഭാഗമായി 57 ഏകദിനങ്ങളും ഒരു ട്വന്റി20യും കളിച്ചിട്ടുള്ള താരമാണ് ദിനേഷ് മോംഗിയ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed