ഒസാമ ബിൻ ലാദന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി


റിയാദ് : അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഹംസ ലാദൻ തീവ്രവാദത്തിന്റെ മുഖമായി വളർന്ന് വരുകയാണെന്ന‌ വിവരത്തെ തുടർന്നാണ് അമേരിക്ക ഹംസ ലാദന്റെ തലക്ക് വിലയിട്ടത്.

ഹംസയുടെ താവളം കണ്ടെത്തുന്നതിന് വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് കോടി രൂപയാണ് അമേരിക്ക പരിതോഷികം പ്രഖ്യാപിച്ചത്. ബിൻ ലാദന്റെ മരണത്തിന് ശേഷം ഹംസ അൽ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. 2011ൽ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയതായും അമേരിക്ക ആരോപിച്ചു. അതിനിടയിൽ 2015ൽ സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.

ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ ഹംസയുടെ കാര്യത്തിൽ അപ്പോഴും തർക്കം നിലനിന്നിരുന്നു. വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ. ഹംസ ഇപ്പോൾ എവിടെയാണെന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രമാണുള്ളത്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ് ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

You might also like

Most Viewed