കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്: രവി പൂജാരി മുഖ്യപ്രതി

കൊച്ചി: നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയ കേസിൽ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയാണ് മുഖ്യപ്രതിയെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു വെടിവയ്പ് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രവി പൂജാരിയെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേസിന് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ ഇന്‍റർപോൾ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികളുടെ സഹായം തേടാനും പോലീസ് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിലുള്ള നയിൽ ആർടിസ്ട്രി ബ്യൂട്ടി പാർലറിന് നേർക്ക് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേർ സ്ഥാപനത്തിന് നേർക്ക് വെടിയുതിർത്ത ശേഷം രക്ഷപെടുകയായിരുന്നു. കേസിൽ മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു. രവി പൂജാരി ഉൾപ്പെടുന്ന അധോലോകസംഘത്തിന് കേസിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ കോളുകൾ ലീന മരിയ പോളിന് ലഭിച്ചിരുന്നു.