ഒമാനിൽ ‘രഹസ്യ വ്യാപാര’ത്തിലേർപ്പെടുന്നവർക്ക് 15,000 റിയാൽവരെ പിഴ ചുമത്തും

രാജ്യത്ത് ‘രഹസ്യ വ്യാപാര’ത്തിലേർപ്പെടുന്നവർക്ക് 15,000 റിയാൽവരെ പിഴ ചുമത്തുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇത്തരത്തിലുള്ള വ്യാപാരത്തെ ചെറുക്കുന്നതിന് മന്ത്രാലയം മന്ത്രിതല പ്രമേയം (നമ്പർ 412/20230) കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ഇത്തരം അനുചിത നടപടി കണ്ടെത്തിയാൽ ആദ്യം 5,000 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും (10,000 റിയാൽ) മൂന്ന് മാസത്തേക്ക് പ്രവർത്തനം സസ്‌പെന്‍ഡും ചെയ്യും.മൂന്നാം തവണ കുറ്റം ചെയ്യുന്നവർക്ക് 15,000 റിയാലും ഈടാക്കും. ഇതിനു പുറമെ വാണിജ്യ രജിസ്റ്ററിൽനിന്ന് നീക്കം ചെയ്യും. പിന്നീട് ഒരു വർഷത്തിനു ശേഷമല്ലാതെ വീണ്ടും രജിസ്റ്റർ ചെയ്യാനാകില്ല. രാജ്യത്തെ നിയമങ്ങളോ രാജകീയ ഉത്തരവോ അനുവദിക്കാത്ത വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയാണ് ‘രഹസ്യ വ്യാപാരം’ എന്ന് പറയുന്നത്. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേർന്ന് നടത്തിയാലും ശിക്ഷാർഹമാണ്.
ഇത്തരത്തിലുള്ള വ്യാപാരം ശ്രദ്ധയിൽപെട്ടാൽ വാണിജ്യ മന്ത്രാലയത്തെ അറിയിക്കണം. സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് വിദഗ്ധ ജീവനക്കാരെ മന്ത്രാലയത്തിന് നിയമിക്കാം. ഒമാനിലെ ‘രഹസ്യ വ്യാപാര’ത്തെ ചെറുക്കാനും ബിസിനസ് ഉടമകളിലും സമൂഹത്തിലും അതിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനും ഈ ഉത്തരവ് സഹായിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം സമ്പ്രദായം നിർത്താൻ പൗരന്മാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബൽയത്തിൽവരും.
aetest