മാൻഡസ് ചുഴലിക്കാറ്റ്; തമിഴ് നാട്ടിൽ വൻ നാശനഷ്ടം

മാൻഡസ് ചുഴലിക്കാറ്റ് കരയിൽ തൊട്ടതിന് പിന്നാലെ തമിഴ്നാട്ടിൽ വൻ നാശനഷ്ടം. ചെന്നൈ നഗരത്തിലെ ടി നഗർ ഏരിയയിൽ കെട്ടിടത്തിന്‍റെ ഭിത്തി തകർന്നു വീണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർന്നു. വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ചെന്നൈയിലെ നുങ്കമ്പാക്കം, എഗ്മോർ പ്രദേശങ്ങളിൽ വൻ മരങ്ങൾ കടപുഴകി വീണു. നുങ്കമ്പാക്കം ഹൈറോഡിലെ ഫോർത്ത് ലൈനിലാണ് ആദ്യം അപകടം റിപ്പോർട്ട് ചെയ്തത്. എഗ്മോറിൽ പെട്രോൾ പമ്പിന് മുകളിലേക്ക് തണൽമരം കടപുഴകി വീണ് അപകടമുണ്ടായി. പമ്പിന്‍റെ മേൽക്കൂര തകർന്ന് നിലംപതിച്ചു. ചെങ്കൽപട്ട് ജില്ലയിലും ഈസ്റ്റ് കോസ്റ്റ് റോഡിലും ജി.എസ്.ടി റോഡിലും മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുണ്ട്. രണ്ട് ജില്ലകളിൽ വൈദ്യുതി മുടങ്ങി. ഗ്രേറ്റർ ചെന്നൈ കോർപറേഷന്‍റെ കണക്ക് പ്രകാരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 65ലധികം വൻ മരണങ്ങൾ കടപുഴകി വീണിട്ടുണ്ട്. കോർപറേഷന്‍റെ മേൽനോട്ടത്തിൽ ഗതാഗത തടസമുണ്ടാക്കിയ മരങ്ങൾ നീക്കം ചെയ്തു. കൂടാതെ, കനത്ത മഴയെ തുടർന്ന് പ്രധാനപാതകളിലുണ്ടായ വെള്ളക്കെട്ട് മോട്ടർ ഉപയോഗിച്ച് നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കി. എന്നാൽ, ചെന്നൈ നഗരത്തിൽ മഴ തുടരുന്നതിനാൽ പട്ടിനപാക്കം മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്.
അതിനിടെ, ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയിൽ നിന്നുള്ള 16 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്രക്കാർ വിശദവിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. പുലർച്ചെ 1.30ഓടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻഡസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മാമല്ലപുരത്ത് (മഹാബലിപുരം) കരയിൽ പതിച്ചത്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. പത്ത് ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ 5,000 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ചെങ്കൽപട്ട് ജില്ലയിൽ 1058 കുടുംബങ്ങളെ 28 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതുച്ചേരി, ചെങ്കൽപട്ട്, വെല്ലൂർ, കാഞ്ചീപുരം, തിരുവള്ളൂർ, കാരയ്ക്കൽ, ചെന്നൈ എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം, കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
utyut