വളർത്തുമൃഗങ്ങൾ മറ്റുള്ളവരെ ആക്രമിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

ഉത്തർപ്രദേശിലെ നോയിഡയിൽ വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കാൻ നിർദ്ദേശം. തെരുവ് / വളർത്തു നായ്ക്കൾ / വളർത്തു പൂച്ചകൾക്കുള്ള നോയിഡ അതോറിറ്റിയുടെ നയ രൂപീകരണം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്ത 207-ാമത് ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം.
നോയിഡ മേഖലയ്ക്കായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് അതോറിറ്റി നയം തീരുമാനിച്ചത്. ബോർഡ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ നോയിഡ അതോറിറ്റിയുടെ സിഇഒ ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. 2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു വളർത്തുമൃഗ ഉടമ അവസാന തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്തും.
വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപ പിഴ ചുമത്തും. വളർത്തുമൃഗങ്ങൾ പൊതുസ്ഥലത്ത് വിസർജനം നടത്തിയാൽ അത് വൃത്തിയാക്കേണ്ട ചുമതല മൃഗ ഉടമയ്ക്കായിരിക്കും. വളർത്തുനായ / പൂച്ച കാരണം എന്തെങ്കിലും അപകടമുണ്ടായാൽ 10,000 രൂപ പിഴ ചുമത്തുകയും പരിക്കേറ്റ വ്യക്തിയുടെ/മൃഗത്തിന്റെ ചികിത്സാ ചെലവ് വളർത്തുമൃഗത്തിന്റെ ഉടമ വഹിക്കുകയും ചെയ്യും
a