പ്രവാചക നിന്ദ; ഡൽഹി ജുമാ മസ്ജിദിൽ സംഘടിച്ചവർക്കെതിരെ കേസ്


പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ബിജെപി നേതാക്കളായ നുപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിൻ്റെയും പ്രചരണങ്ങൾക്കെതിരെ ഡൽഹി ജുമാ മസ്ജിദിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ്.

ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്കാരത്തിനു ശേഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കെടുത്തത്. നുപുർ ശർമയെയും നവീൻ കുമാറിനെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. പള്ളിയുടെ കവാടത്തിനരികെ സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പൊലീസ് അറിയിച്ചു. 15-20 മിനിട്ട് നീണ്ട പ്രതിഷേധത്തിനു ശേഷം ആളുകൾ പിരിഞ്ഞുപോയി. ഇവിടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രയാഗ് രാജിൽനിന്ന് ആറുപേരെയും ഹത്രാസിൽനിന്ന് 50 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. സഹാറൺപുർ (എട്ടു പേർ), അംബേദ്കർ നഗർ (28 പേർ), മൊറാദാബാദ് (25), ഫിറോസാബാദ് (25), ഫിറോസാബാദ് (എട്ട്) ജില്ലകളിലും അറസ്റ്റ് നടന്നു. പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളിൽനിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.

You might also like

Most Viewed