തടവിലെ ദിനരാത്രങ്ങൾ.... പേരറിവാളന്റെ കുറിപ്പ്


‘അർ‍പ്പുതമ്മാൾ‍’, 3 പതിറ്റാണ്ടിലേറെയായി രാജ്യം മുഴുവൻ‍ ഉയർ‍ന്ന് കേൾ‍ക്കുന്ന ഒരു പേര്. രാജീവ് ഗാന്ധി വധക്കേസിൽ ഗൂഢാലോചന കുറ്റമാരോപിച്ച് ജയിലിൽ അടച്ച മകൻ പേരറിവാളിന്റെ നീതിക്കായി അവർ‍ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഏറ്റവും കൂടുതൽ‍ കാലം അർ‍പ്പുതമ്മാൾ‍ കഴിഞ്ഞത് ജയിലിന് പുറത്താണ്. ഒടുവിൽ ആ അമ്മയ്ക്ക് മുന്നിൽ നീതിപീഠവും മുട്ടുമടക്കി. നീണ്ട മുപ്പത്തി ഒന്ന് വർഷത്തെ തടവിനു ശേഷം എ.ജി പേരറിവാളൻ ജയിൽ മോചിതനായിരിക്കുന്നു.

വീണ്ടും സൂര്യ വെളിച്ചം കാണാൻ സഹായിച്ചവരെ നന്ദി അറിയിക്കാൻ പേരറിവാളന്‍ മറന്നില്ല. പ്രതീക്ഷകൾ അവസാനിക്കുന്പോഴും തളരാതെ പൊരുതിയ അമ്മയോടാണ് പേരറിവാളന് ആദ്യം നന്ദി പറയാനുള്ളത്. ഒപ്പം ഏകാന്ത തടവിലെ അനുഭവങ്ങളും പേരറിവാളന്‍ തൻ്റെ കുറിപ്പിൽ പങ്കുവെയ്ക്കുന്നു. 

“കഠിനമായ യാത്രയിൽ‍ അമ്മയായിരുന്നു ഏക പ്രതീക്ഷ. ജയിൽ മോചിതനായി വീട്ടിൽ എത്തിയപ്പോൾ, ഇത്രയും വർഷം എനിക്ക് വേണ്ടി പോരാടിയ അമ്മ കരയുകയായിരുന്നു. അമ്മ എന്നോട് ഒന്നും മിണ്ടിയില്ല, കരച്ചിലടക്കാൻ അമ്മയ്ക്ക് സാധിക്കുന്നില്ല. പക്ഷേ ഒരിക്കൽ കൂടി അമ്മയ്‌ക്കൊപ്പം ഇരുന്ന് സംസാരിക്കാൻ എനിക്ക് സാധിച്ചു.” പേരറിവാളന്‍ കുറിക്കുന്നു.

 എ.ജി പേരറിവാളന്റെ കുറിപ്പ് പൂർണരൂപം;

 “എന്നെ മോചിപ്പിക്കാൻ രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളിൽ‍ കാത്തുനിൽ‍ക്കുകയായിരുന്നു ഞാൻ. ഒടുവിൽ‍ കാത്തിരുന്ന വാർ‍ത്ത വന്നപ്പോൾ‍ വീട്ടിൽ പോകാൻ ധൃതിയായി. വീട്ടിൽ ഇത്രയും വർ‍ഷം എനിക്കുവേണ്ടി പോരാടിയ അമ്മ കരയുകയായിരുന്നു. മൂത്ത സഹോദരിയും അവിടെയുണ്ടായിരുന്നു, അവൾ‍ ഇങ്ങനെ കരയുന്നത് മുന്‍പ് ഞാൻ കണ്ടിട്ടില്ല. അൽ‍പ്പം വൈകി വീട്ടിലെത്തിയ അനുജത്തിയും തമിഴ് അധ്യാപകനായി വിരമിച്ച അച്ഛനും വളരെ സന്തോഷത്തിലായിരുന്നു.

ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു. അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചോയെന്ന് എനിക്ക് ഓർ‍മയില്ല. പക്ഷേ അമ്മയുടെ കൂടെ ഇരുന്ന് എനിക്ക് സംസാരിക്കണം. സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകൾ‍ മാത്രം. ബന്ധുക്കളിൽ‍ നിന്നും സുഹൃത്തുക്കളിൽ‍ നിന്നുമുള്ള നിരവധി ഫോണുകൾ‍ക്കു മറുപടി പറഞ്ഞ് ഞാന്‍ ക്ഷീണിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട നിയമ പോരാട്ടമാണ്. പക്ഷേ, അമ്മ എനിക്കായി എത്രമാത്രം പോരാടുന്നുവെന്ന് അറിയാവുന്നതിനാൽ‍ ഞാന്‍ തളർ‍ന്നില്ല. 6×9 അടി സെല്ലിലെ ഏകാന്ത തടവിൽ‍ ഏകദേശം 11 വർ‍ഷമാണു ഞാൻ ചെലവഴിച്ചത്.

എനിക്ക് കാണാനും സംസാരിക്കാനും ഭിത്തികൾ‍ മാത്രം. പതിവായി ഭിത്തിയിലെ ഇഷ്ടികകൾ‍ എണ്ണുകയും, വാതിലുകളുടെയും കുറ്റികളുടെയും അളവുകൾ‍ എടുക്കുകയും, കൊതിക്കുന്ന മണം സങ്കൽ‍പ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നേരത്തെ ആരോടോ ഞാൻ പറഞ്ഞിരുന്നു. ആ ദിവസങ്ങളിലാണ് എന്റെ ഇന്ദ്രിയങ്ങളെക്കുറിച്ച് ഞാൻ ബോധവാന്മാരാകാൻ തുടങ്ങിയത്. ജയിലിൽ ഒരു കുഞ്ഞിനെ കാണാൻ കൊതിച്ച ദിവസങ്ങളുണ്ടായിരുന്നു. തടവുകാലത്തിന്റെ ആദ്യ ഘട്ടത്തിൽ‍ വീട്ടിൽ ജനിച്ച കുഞ്ഞുങ്ങളെല്ലാം ഇപ്പോൾ‍ മുതിർ‍ന്നവരായി മാറിയിരിക്കുന്നു.

എന്റെ സഹോദരിയുടെ കൗമാരക്കാരിയായ മകൾ‍ സെഞ്ചോലൈ ഇപ്പോൾ‍ എന്റെ കൂടെയുണ്ട്. ജയിൽ മോചിതനാകുന്പോൾ അവൾക്ക് വിരുന്ന് നൽ‍കണമെന്നും മധുരപലഹാരങ്ങൾ‍ വാങ്ങണമെന്നും എന്നോട് പറഞ്ഞിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ‍ ഇതുവരെ ചെയ്തിട്ടില്ല. എന്റെ സഹോദരിമാരുടെ മക്കളായ അഗരനെയും ഇനിമൈയെയും ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു. അഗരന്‍ യുഎസിലാണ്. ഇനിമൈ കോളജിൽ‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും. വിദേശത്തായിരുന്ന സെൽ‍വ അണ്ണയെ (സെൽ‍വരാജ്) ഞാന്‍ മിസ് ചെയ്യുന്നു. വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിൽ അമ്മയെ സഹായിച്ച നിസ്വാർ‍ത്ഥ വ്യക്തിയായിരുന്നു അദ്ദേഹം. പോരാട്ടത്തിൽ‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഡൽ‍ഹിയിലെ അഭിഭാഷകനായ എസ് പ്രഭു രാമസുബ്രഹ്‌മണ്യനെ ഞാന്‍ മിസ് ചെയ്യുന്നു.

 കേസിൽ‍ നിന്നു മോചിതനായ എന്റെ സുഹൃത്തും സഹോദരനുമായ ശേഖർ‍ ഇപ്പോൾ‍ വിദേശത്താണ്. 1999−ൽ‍ മോചിതനായപ്പോൾ‍ എനിക്ക് ഷൂസും ഒരു ഷർ‍ട്ടും ഒരു ജോടി ട്രൗസറും അവൻ സമ്മാനമായി നൽ‍കിയത് ഞാൻ ഓർക്കുന്നു. ഞാൻ പുറത്തിറങ്ങുന്ന ദിവസം അവ ധരിക്കണമെന്ന് അവൻ പറഞ്ഞിരുന്നു. ഇന്നെനിക്ക് ആ വസ്ത്രങ്ങൾ‍ പാകമല്ലാതായി. എങ്കിലും ഇപ്പോഴും അവ നിധിപോലെ സൂക്ഷിക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെന്നറിഞ്ഞ്, കേസ് നടത്തിപ്പിനായി സ്വന്തം സ്വർ‍ണമാല അയച്ചുതന്ന തേന്‍മൊഴി അക്കയെ ഓർ‍ക്കുന്നു. പിന്നീട് അർ‍ബുദം ബാധിച്ച് മരിച്ച അവരെ എനിക്ക് കാണാന്‍ അവസരമുണ്ടായില്ല.

1997ൽ‍ സേലം ജയിലിൽ‍ എന്നെ സന്ദർ‍ശിച്ച് ”ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്ന കുറിപ്പ് കൈമാറിയ മാധ്യമപ്രവർ‍ത്തകനും മനുഷ്യാവകാശ പ്രവർ‍ത്തകനുമായ അന്തരിച്ച മുകുന്ദൻ‍ സി മേനോനെ മറക്കാൻ‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകൾ‍ എന്നിൽ‍ ചെലുത്തിയ സ്വാധീനം വിവരിക്കാനാവില്ല. എന്റെ പോരാട്ടത്തിൽ‍ താങ്ങായി നിന്നത് ജസ്റ്റിസ് വി ആർ‍ കൃഷ്ണയ്യരായിരുന്നു. എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരിൽ‍ ഒരാൾ ജസ്റ്റിസ് കൃഷ്ണയ്യരായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെയും, ഞങ്ങൾ‍ക്കു വധശിക്ഷ വിധിച്ചതിൽ‍ പ്രതിഷേധിച്ച് 2011−ൽ‍ സ്വയം തീകൊളുത്തിയ ഇരുപതുകാരിപി സെങ്കൊടിയുടെയും ഫൊട്ടോകൾ‍ക്ക് മുന്നിൽ‍ ആദരാഞ്ജലി അർപ്പിക്കുന്നു.

എല്ലാവരോടും നന്ദി പറയുന്നു. നീതിക്കു വേണ്ടി പോരാടാൻ നിർ‍ബന്ധിതരായ എല്ലാവർക്കും എന്റെ കഥ പ്രതീക്ഷ നൽകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജന്മനാടായ ജോലാർപേട്ടിൽ ചെറുപ്പത്തിൽ ചെലവഴിച്ച മനോഹരമായ ദിവസങ്ങൾ ഞാൻ ഓർക്കുന്നു. അന്നും ഇന്നും തമ്മിൽ ഒരു വലിയ വിടവ് കാണുന്നു ഞാനിപ്പോൾ ഒരു മധ്യവയസ്കനാണ്, കൂടുതൽ പക്വതയും ജീവിതാനുഭവവുമുള്ള ഒരു മനുഷ്യനാണ്. ഞാൻ എങ്ങനെയാണ് വിടവ് നികത്താൻ പോകുന്നത്? എനിക്കറിയില്ല. മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്പ് ഞാൻ അവശേഷിപ്പിച്ച ചെറിയ കൂടല്ല എന്റെ നാട്.

You might also like

Most Viewed