പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും
ന്യൂഡൽഹി: പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. നാല് മാസത്തിനിടെ ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ധാമി. തിരാത് സിംഗ് റാവത്ത് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ധാമി മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ മാർച്ചിലാണ് തിരാത് സിംഗ് റാവത്തിനെ ബിജെപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കിയത്. എന്നാൽ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ നാൽ മാസം തികയും മുൻപ് റാവത്തിന്‍റെ കസേര തെറിപ്പിച്ചു. ലോക് സഭാംഗമായ റാവത്ത് ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭാംഗമാകണമായിരുന്നു. സെപ്റ്റംബർ 10ന് ആറു മാസത്തെ കാലാവധി കഴിയും. ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ റാവത്തിന്‍റെ സ്ഥാനം നഷ്ടപ്പെടും. ഇതും മുഖ്യമന്ത്രിയെ മാറ്റുന്നതിനു കാരണമായെന്നാണ് അറിയുന്നത്.
ഉത്തരാഖണ്ഡിന്‍റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായാണ് ഖാട്ടിമ എംഎൽഎയായ ധാമി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് നാൽപ്പത്തിയഞ്ചുകാരനായ ധാമി. ഇന്ന് വൈകുന്നേരം അഞ്ചിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.