‘ദൈവമേ അവരുടെ കാൽ കാണുന്നുണ്ടല്ലോ’യെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ജീൻസ് ധരിച്ച് കാൽമുട്ടുകൾ പ്രദർശിപ്പിക്കുന്ന സ്ത്രീകൾ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നുവെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനയെ പരിഹാസിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് എന്നിവർ കാവി ട്രൗസർ ധരിച്ചു നിൽക്കുന്ന മുൻകാല ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് പ്രിയങ്ക ഗാന്ധിയുടെ പരിഹാസം. ‘ദൈവമേ അവരുടെ കാൽ കാണുന്നുണ്ടല്ലോ’ എന്ന് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി കുറിച്ചു.
ഗഡ്കരിക്കും മോദിക്കുമൊപ്പം ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്‍റെ ചിത്രം കൂടി പ്രിയങ്ക ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജീൻസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നത്. കുട്ടികൾക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീൻസിട്ട സ്ത്രീകൾക്ക് സാധിക്കില്ലെന്ന് താൻ കരുതുന്നതായി തീരഥ് സിങ് റാവത്ത് പറഞ്ഞിരുന്നു.
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഡെറാഡൂണിൽ നടന്ന വർക് ഷോപ്പിൽ പങ്കെടുക്കുകയായിരുന്നു റാവത്ത്. വിദേശീയർ ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുന്പോൾ നമ്മൾ നഗ്നതാപ്രദർശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് പ്രസ്താവിച്ചിരുന്നു. റാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണുയർന്നത്.

