മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 24 പേർ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. ഇരുപതോളം പേർ ചികിത്സയിലാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മധ്യപ്രദേശിൽ വ്യാജ മദ്യ ദുരന്തമുണ്ടാകുന്നത്. മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലുള്ളവർ മദ്യം കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും. ഒക്ടോബറിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ 16 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചിരുന്നു.



