ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി; പ്രതിഷേധവുമായി ഐഎംഎ
ന്യൂഡൽഹി: രാജ്യത്ത് ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര അനുമതി. ജനറൽ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇ.എൻ.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താം. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്.
ഈ മാസം 19 നാണ് ശസ്ത്രിയ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ആയുർവേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും 25 വർഷത്തിലധികമായി ശസ്ത്രക്രിയകൾ ചെറിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും ഇവ നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് നിലവിലെ വിജ്ഞാപനമെന്ന് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പ്രസിഡന്റ് വ്യക്തമാക്കി.

