ഗോ സംരക്ഷണത്തിന് കാബിനറ്റ് രൂപീകരിക്കാൻ മധ്യപ്രദേശ്
ഭോപ്പാൽ: കന്നുകാലികളുടെ സംരക്ഷണത്തിനായി ഒരു കാബിനറ്റ് രൂപീകരണത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായുള്ള ആദ്യ പാനൽ മീറ്റിംഗ് നവംബർ 22ന് അഗർ മാൽവയിൽ നടക്കും. ലവ് ജിഹാദ് തടയുന്നതിന് നിയമനിർമ്മാണം നടത്തുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് പശു സംരക്ഷണത്തിനായി കാബിനറ്റിനുള്ള നടപടികളും ആരംഭിക്കുന്നത്.
'കന്നുകാലികളുടെ സംരക്ഷണത്തിനായി ഒരു കാബിനറ്റ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യു, ആഭ്യന്തരം, കർഷക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി ഒരു പാനൽ ഇതിനായി രൂപീകരിക്കും. പാനലിന്‍റെ ആദ്യ മീറ്റിംഗ് നവംബർ 21 അല്ലെങ്കിൽ 22 ന് അഗർ മാൽവയിലെ ഗോപാഷ്ടമി ഗോ സാങ്ച്വറിയിൽ നടക്കും'. പശു കാബിനറ്റ് സംബന്ധിച്ച് വിശദീകരിക്കവെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. അതേസമയം കാബിനറ്റിന്‍റെ അധികാരവും ഉത്തരവാദിത്വവും സംബന്ധിച്ച് വിശദമായ വിവരങ്ങൾ സർക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത നടന്ന ഉപതെരഞ്ഞെടുപ്പിലുമൊക്കെ കന്നുകാലി സംരക്ഷണം സംസ്ഥാനത്ത് ഒരു മുഖ്യ ആശങ്കയായി ഉയർന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ കമൽനാഥ് സർക്കാർ അന്ന് പശു പരിപാലകരുടെ അലവൻസ് ഉയർത്തിയിരുന്നു. ഇതിന് പുറമെ പശുക്കൾക്ക് ആയിരത്തോളം തൊഴുത്തുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനവും നടത്തി.
രാജ്യത്തെ തന്നെ ആദ്യ പശു സാങ്ച്വറിയും മധ്യപ്രദേശിൽ തന്നെയാണ്. 2017 ലാണ് അഗർ മാല്‍വയില്‍ കാമധേനു ഗോ അഭിയാന്‍റെ ഭാഗമായി സാങ്ച്വറി ആരംഭിക്കുന്നത്. ഏകദേശം ആറായിരത്തോളം പശുക്കളെ ഇവിടെ സംരക്ഷിക്കാൻ സാധിക്കും. എന്നാൽ കാലക്രമേണ ഇതടക്കം പല പരിപാലന കേന്ദ്രങ്ങളും കടുത്ത പ്രതിസന്ധികള്‍ നേരിട്ട് വരികയാണ്.

