ജെല്ലിക്കെട്ട് കാളയുമായി ടിക് ടോക് വീഡിയോ ചെയ്യാൻ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ചെന്നൈ: ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ ജെല്ലിക്കെട്ട് കാളുമായി കുളത്തിലിറങ്ങി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട്ടിൽ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായർപാളയം സ്വദേശി പഴനിസ്വാമിയുടെ മകൻ വിഘ്‌നേശ്വരനാണ് (23) മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനായി സുഹൃത്തുക്കളായ ഭുവനേശ്വരൻ, പരമേശ്വരൻ, മാധവൻ എന്നിവർക്കൊപ്പമാണ് വിഘ്നേശ്വരൻ ഗ്രാമത്തിലുള്ള കുളത്തിലെത്തിയിരുന്നത്.
കുളത്തിലിറങ്ങി ജെല്ലിക്കെട്ട് കാളയ്ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയിൽ കാള വെപ്രാളം കാട്ടി വിരണ്ടോടി. ഇതിനിടെ നിയന്ത്രണം വിട്ട വിഘ്നേശ്വരൻ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന് വിഘ്നേശ്വരനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോയമ്പത്തൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കുളത്തിൽ നിന്ന്⊇കരയ്ക്കെത്തിച്ചത്. മൃതദേഹം കോയന്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തമിഴ്നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കാളവണ്ടിയോട്ട മത്സരങ്ങള്‍ക്കായി കാളകളെ പരിശീലിപ്പിക്കുന്നയാളാണ് വിഘ്നേശരൻ. സുഹൃത്തുക്കളായ ഭുവനേശ്വരൻ, പരമേശ്വരൻ, മാധവൻ എന്നിവർ കൈത്തറി തൊഴിലാളികളാണ്. ജെല്ലിക്കെട്ട് കാളകൾക്കും കാളവണ്ടിമത്സരങ്ങളിൽ പങ്കെടുക്കുന്ന കാളകൾക്കും ഇവർ പരിശീലനം നൽകാറുണ്ട്.

