പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര കേന്ദ്രമന്ത്രിസഭാ യോഗം


ന്യുഡല്‍ഹി: കശ്മീരിലെ അസാധാരണ നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ ചേരുന്ന യോഗം കശ്മീര്‍ സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനാണ് വിളിച്ചതെന്നാണ് സൂചന. യോഗത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സുരക്ഷാ കാര്യത്തിലുള്ള ക്യാബിനറ്റ് കമ്മറ്റി ചേര്‍ന്ന ശേഷമായിരുന്നു കേന്ദ്രമന്ത്രി സഭായോഗം നടന്നത്. യോഗം സംബന്ധിച്ച കാര്യം പിന്നീട് അമിത്ഷാ വിശദീകരിക്കും. രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ മന്ത്രിസഭായോഗം ചേരുന്നത്. അടിയന്തിര മന്ത്രിസഭാ യോഗത്തിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇതിനൊപ്പം കശ്മീരിന്റെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗീയ കലാപം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കശ്മീരിലെ റോഡുകള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തി. മൊബൈലും ഇന്റര്‍നെറ്റും ബ്ലോക്ക് ചെയ്തിട്ടുണ്ട്. പ്രമുഖ നേതാക്കളും വീട്ടു തടങ്കലിലാണ്. 
അതേ സമയം ശ്രീനഗര്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണപോലെ നടക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്ക് നേരെ തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കശ്മീര്‍ വിടണമെന്ന നിര്‍ദേശം എത്തിയതോടെയാണ് കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കയില്‍ ആയത്. ഇതിന് പിന്നാലെ ഇന്ത്യ ഇവിടേയ്ക്ക് 35,000 സൈനികരെ അധികമായി അയയ്ക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed