കശ്മീർ വിഷയത്തിൽ ട്രംപിന്‍റെ മധ്യസ്ഥത' വിവാദത്തിൽ: തള്ളി ഇന്ത്യ, വിശദീകരണവുമായി അമേരിക്ക
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ പൂർണ്ണമായും തള്ളി ഇന്ത്യ. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
അതേസമയം, ട്രംപിന്‍റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തമായതോടെ തൽക്കാലം മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് അമേരിക്ക. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമായതിനാൽ, ഇരുവരും ചേർന്ന് പ്രശ്നം പരിഹരിക്കണമെന്നും അമേരിക്ക അത്തരം ഏത് ശ്രമത്തെയും സഹായിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും അമേരിക്കയുടെ ബ്യൂറോ ഓഫ് സൗത്ത് ആന്‍റ് സെൻട്രൽ ഏഷ്യൻ അഫയേഴ്‍സ് വിശദീകരിച്ചു.

