പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ എയർ ഇന്ത്യയ്ക്കു നഷ്ടം 491 കോടി
ന്യൂഡൽഹി: പാക്കിസ്ഥാൻ ആകാശത്ത് ഇന്ത്യൻ വിമാനങ്ങൾക്കു പൂർണ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ജൂലൈ രണ്ടു വരെ എയർ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ അറിയിച്ചതാണിക്കാര്യം. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇൻഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി.
ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടർന്നാണ് സ്വന്തം വ്യോമാതിർത്തി പാക്കിസ്ഥാൻ അടച്ചത്. ആകെയുള്ള 11 വ്യോമപാതകളിൽ ദക്ഷിണ മേഖലയിലൂടെയുള്ള രണ്ടു പാതകൾ മാത്രമാണ് പാക്കിസ്ഥാൻ തുറന്നത്. മുഴുവൻ വ്യോമപാതയും പാക്കിസ്ഥാൻ തുറന്നാൽ മാത്രമേ വിമാനങ്ങൾക്കു പ്രയോജനമുണ്ടാകൂവെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യൻ ആകാശപാതകളിൽ ഏർപ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമസേന അറിയിച്ചിരുന്നു. ഇന്ത്യയുടെ വിലക്കു മൂലം യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും പ്രതിസന്ധി നേരിട്ടിരുന്നു.

