ശ്രീലങ്കൻ സ്ഫോടനം; കോയന്പത്തൂരിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ്
കോയമ്പത്തൂർ: ശ്രീലങ്കൻ സ്ഫോടന പരന്പരകളുമായി ബന്ധപ്പെട്ട് കോയന്പത്തൂരിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ റെയ്ഡ്. കോയമ്പത്തൂർ, ഉക്കടം, അമ്പു നഗർ, കുണിയമുത്തൂർ എന്നിവിടങ്ങളിൽ എൻഐഎയുടെ പ്രത്യേക സംഘം പരിശോധന നടത്തുന്നത്. ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആളുകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തവരുടെ വീടുകളിലാണ് പരിശോധന നടത്തുന്നതെന്നാണ് അധികൃതരുടെ അറിയിച്ചത്.
അതേസമയം, ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഐസിസ് ഭീകരർ ഇതിന് മുമ്പ് കോയമ്പത്തൂരിലെ ഐസിസ് വിഭാഗവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഭീകരാക്രമണത്തിലെ പ്രതികൾ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്ന ശ്രീലങ്കൻ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരാണ് ഐസിസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇവരെ നയിച്ച അഷ്ഫാഖ് മജീദ് എന്നയാൾ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പായി ശ്രീലങ്കയിലെ ജാഫ്‌ന സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ ഐസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് 2018 ൽ കസ്റ്റഡിയിലായ മൊഹമ്മദ് ആഷിഖ്, ഇസ്മായിൽ, ഷംസുദീൻ, മൊഹമ്മദ് സലാവുദീൻ, ജാഫർ ഷാദിക് അലി, ഷാഹുൽ ഹമീദ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ശ്രീലങ്കയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ശ്രീലങ്കൻ ഉദ്യോഗസ്ഥരെ ഇന്ത്യ കൃത്യ സമയത്ത് തന്നെ അറിയിച്ചിരുന്നുവെങ്കിലും വേണ്ട വിധത്തിലുള്ള മുന്നൊരുക്കങ്ങൾ നടത്താത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ച സ്ഫോടന പരമ്പരയിൽ ഏതാണ്ട് 250 പേരാണ് മരിച്ചത്.

