കത്വ വിധിയില്‍ സന്തോഷമെന്ന് അന്വേഷണ സംഘത്തലവന്‍; വിധിയെ സ്വാഗതം ചെയ്ത് മെഹ്ബൂബയും ഒമര്‍ അബ്ദുള്ളയും


"ആ കുഞ്ഞ് ആത്മാവിന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു വിധിയോട് പോലീസ് ഓഫീസര്‍"
 ശ്രീനഗര്‍: കത്വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികള്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയ പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധി സ്വാഗതം ചെയ്ത് കേസ് അന്വേഷിച്ച സംഘത്തിലെ തലവനായ പോലീസ് ഉദ്യോഗസ്ഥന്‍. ആ കുഞ്ഞ് ആത്മാവിന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു വിധിയോട് പോലീസ് ഓഫീസര്‍ രമേശ് കുമാര്‍ ജല്ല ആദ്യം പ്രതികരിച്ചത്.
അന്വേഷണത്തില്‍ ഒരു ഘട്ടത്തില്‍ പോലും ഒരു കക്ഷിയില്‍ നിന്നും തനിക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ജല്ല കഴിഞ്ഞ മാസമാണ് വിരമിച്ചത്. 'താന്‍ വിരമിച്ചു കഴിഞ്ഞു. തനിക്ക് ഒരു സമ്മര്‍ദ്ദവും അന്വേഷണത്തിനിടെ നേരിടേണ്ടിവന്നിട്ടില്ല. ബി.ജെ.പിയുടേയോ പി.ഡി.പിയുടേയോ ഒരു എം.എല്‍.എ പോലും തന്നെ സ്വാധീനിക്കാന്‍ വന്നിട്ടില്ല. വിരമിച്ച സാഹചര്യത്തില്‍ ഇനി തന്നെ ആര്‍ക്കും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ലെന്നും' അദ്ദേഹം പറഞ്ഞു.
കേസിന് വര്‍ഗീയ നിറം നല്‍കാന്‍ പലരും ശ്രമിച്ചു. നിലവിലുള്ളതോ മുന്‍പുള്ളതോ ആയ ഒരു മന്ത്രിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടില്ല. ആകെ സമ്മര്‍ദ്ദം ലഭിച്ചത് മാധ്യമങ്ങളില്‍ നിന്നും ചില അഭിഭാഷകരില്‍ നിന്നും മാത്രമാണ്. പല മാധ്യമങ്ങളിലും വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് വന്നു. അത് ഞങ്ങള്‍ ശ്രദ്ധിച്ചതേയില്ല-അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിധിയെ സ്വാഗതം ചെയ്ത് ജമ്മുവിലെ പ്രമുഖ കക്ഷികളായ പി.ഡി.പിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതാക്കള്‍ രംഗത്തെത്തി. വിധി സ്വാഗതം ചെയ്യുന്നതായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പറഞ്ഞു.

You might also like

Most Viewed