വിജയ്ക്കെതിരെ ‘രാഷ്ട്രീയ കലാപം’ : വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചനകൾ
ചെന്നൈ : സമീപകാലത്ത് തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ എതിർപ്പു നേരിടേണ്ടിവന്ന നടനാണ് വിജയ്. ഡിഎംകെയും അണ്ണാഡിഎംകെയും ബിജെപിയുമെല്ലാം വിജയ് സിനിമകൾക്കെതിരെ ശബ്ദിച്ചു. പുതിയ ചിത്രമായ സർക്കാരിനെതിരെ അണ്ണാഡിഎംകെ എതിർപ്പുമായി രംഗത്ത് വരുമ്പോൾ, തീയിൽ കുരുത്തതു വെയിലത്തു വാടില്ലെന്നു വിജയ് ആരാധകർ പറയുന്നു. സിനിമയിലെ ഇളയ ദളപതി രാഷ്ട്രീയത്തിലെ ദളപതിയാകാൻ വരുമെന്നുതന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിന്റെ തുടക്കമാണു സർക്കാരെന്നും അവർ വിശ്വസിക്കുന്നു.
2010ൽ പുറത്തിറങ്ങിയ വിജയ് ചിത്രമായ കാവലൻ അന്ന് ഒട്ടേറെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണു തിയേറ്ററിലെത്തിയത്. ഇതിനു പിന്നിൽ അന്നത്തെ ഡിഎംകെ സർക്കാരാണെന്ന ആരോപണം ഉയർന്നിരുന്നു. കരുണാനിധി കുടുംബത്തിനു കീഴിലുള്ള നിർമാണ കമ്പനി നിർമിച്ച ചിത്രം ആ സമയത്ത് റിലീസായിരുന്നു. രണ്ടു ചിത്രങ്ങളും ഒരുമിച്ചു റിലീസാകുന്നതു തടയാൻ ഡിഎംകെ ശ്രമിച്ചുവെന്നാണ് ആരോപണം.



