പത്മാവതിക്ക് പേര് മാറ്റി പ്രദർശനത്തിന് അനുമതി

ന്യൂഡൽഹി : ഏറെ വിവാദങ്ങൾക്കൊടുവിൽ സഞ്ജയ് ലീലാ ബൻസാലി ചിത്രം പദ്മാവതിക്ക് പ്രദർശനാനുമതി. സിനിമയുടെ പേര് പദ്മാവത് എന്ന് മാറ്റി പദ്മാവത് എന്നാക്കണമെന്ന നിർദ്ദേശത്തോടെയാണ് ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. മാത്രമല്ല ചിത്രത്തിൽ 26 മാറ്റങ്ങളും ചെയർമാൻ പ്രസൂൺ ജോഷി ചെയർമാനായ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
ചിത്രം തുടങ്ങുന്നതിന് മുന്പും ഇടവേള സമയത്തും യഥാർത്ഥ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രേക്ഷകർക്ക് മുന്നറിയിപ്പ് കൊടുക്കണമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. നിർദേശങ്ങൾ നിർമാതാക്കൾ അംഗീകരിച്ചു. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. അടുത്തമാസം നടക്കുന്ന ചർച്ചയ്ക്കു ശേഷമേ അന്തിമാനുമതി നൽകൂവെന്ന് സെൻസർ ബോർഡ് അറിയിച്ചു.
സിനിമയിൽ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതാക്കളുടെ പ്രസ്താവനയെത്തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. മുൻ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരും ഉൾപ്പെട്ട സമിതി ചിത്രം കണ്ടു. സിനിമയുടെ പ്രമേയം പൂർണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിർമാതാക്കൾ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീട് വ്യക്തമാക്കിയ ശേഷമാണ് സമിതി സിനിമ കണ്ടത്.