നിരോധിത മേഖലയിൽ ഹോണടിച്ചാൽ പിഴ 2000 രൂപ

മുംബൈ : നിരോധിത മേഖലയിൽ അനാവശ്യമായി ഹോണടിച്ചാൽ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ബോംബെ ഹൈക്കോടതിയിലാണ്്‍ സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇതിനാവശ്യമായ നിയമ നിർമ്മാണം നടത്തിയതായും ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര അഡ്വ. ജനറൽ അഷുതോഷ് കുംഭകോണി ഹൈക്കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര ഗതാഗത റോഡ് സുരക്ഷാ നിയമം 2017 ആണ് രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കുന്നത്.
നിയമത്തിൽ 20−ാമത് ഖണ്ധികയിൽ അനാവശ്യമായോ, ഹോൺ നിരോധിത മേഖലയിലോ ഹോൺ മുഴുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ചെവി തുളയ്ക്കുന്ന തരത്തിൽ ശബ്ദമുയർത്തുന്ന ഹോൺ മുഴക്കരുതെന്നും നിയമത്തിൽ പറയുന്നു. പുതിയ നിയമപ്രകാരം അമിതമായ അളവിലും അനാവശ്യവുമായും നിരന്തരം ഹോൺ മുഴക്കുക, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുക തുടങ്ങിയവ ചെയ്താൽ ഡ്രൈവർമാർ ഓരോ തവണയും രണ്ടായിരം രൂപവീതം പിഴ നൽകേണ്ടിവരും. സൈലൻസ് സോൺ എന്ന പേരിൽ മഹാരാഷ്ട്രയിൽ വിവിധയിടങ്ങൾ അടയാളപ്പെടുത്തും. അർബൻ, സിറ്റി ഏരിയകളിലെ ഈ പ്രദേശത്ത് ഹോൺ മുഴക്കുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.
ശബ്ദമലിനീകരണത്തിനെതിരായുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഗണേശോത്സവ്, നവരാത്രി ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ശബ്ദമലിനീകരണം വളരെ ഉയർന്ന തോതിലാണെന്ന് പരാതിക്കാർ പറയുന്നു. വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടിയിരുന്നു.
നിയമത്തിന്റെ 23−ാം ഖണ്ധികയിൽ ഇത്തരത്തിലുള്ള ഓരോ കുറ്റത്തിനും 2000 രൂപ പിഴയീടാക്കാമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ആണ് മഹാരാഷ്ട്ര നിയമസഭ നിയമം പാസാക്കിയത്.