40 ശതമാനത്തിലധികം ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നിഷേധിച്ച് ആസ്ട്രേലിയ
ഷീബ വിജയൻ
വിദേശ വിദ്യാർഥികൾക്കുള്ള പരിശോധനകൾ കർശനമാക്കി ആസ്ട്രേലിയ. നടപടിയുടെ ഭാഗമായി രാജ്യത്ത് സ്റ്റുഡന്റ് വിസ നിരസിക്കുന്ന നിരക്ക് പത്തുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള 40 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിച്ചതായാണ് റിപ്പോർട്ട്.
നേപ്പാളിൽ നിന്നുള്ള അപേക്ഷകളിൽ പകുതിയിൽ അധികവും നിരസിക്കപ്പെട്ടു. 51 ശതമാനത്തിൽ അധികമാണ് നിരസിച്ചത്. ചൈനയിൽ നിന്നുള്ളത് 5.8 ശതമാനവും. 2026 ജൂണിൽ സ്റ്റുഡന്റ് വിസ അപേക്ഷകളിൽ 24.2 ശതമാനം നിരസിച്ചതായി ആസ്ട്രേലിയൻ ആഭ്യന്തരകാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 ജൂണിൽ ഇത് 7.9 ശതമാനമായിരുന്നു.
അന്താരാഷ്ട്ര വിദ്യാഭ്യാസ, കുടിയേറ്റ സംവിധാനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആസ്ട്രേലിയ വിസ പരിശോധന ശക്തമാക്കിയത്. അപേക്ഷകർ യഥാർഥത്തിൽ പഠനത്തിനായാണ് ആസ്ട്രേലിയയിലേക്ക് പോകുന്നതെന്ന് തെളിയിക്കണം. അപേക്ഷകന്റെ സ്വന്തം രാജ്യത്തെ സാഹചര്യങ്ങൾ, ആസ്ട്രേലിയയിലെ സാഹചര്യങ്ങൾ, തിരഞ്ഞെടുത്ത കോഴ്സിന്റെ ഭാവി, മുൻ വിദ്യാഭ്യാസവും തൊഴിൽ പരിചയവും, കുടിയേറ്റ ചരിത്രം തുടങ്ങിയ കാര്യങ്ങൾ അധികൃതർ പരിശോധിക്കും. വിദ്യാർഥി വിസ സംവിധാനത്തിലെ ദുരുപയോഗം തടയുകയും യഥാർഥ വിദ്യാർഥികളെ മാത്രം രാജ്യത്തേക്ക് എത്തിക്കുകയുമാണ് പരിശോധനകൾ ശക്തമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
asadsasads

