ഉള്ളി ഇറക്കുമതിയുടെ മറവിൽ കള്ളക്കടത്ത്; പ്രതിക്ക് മൂന്ന് വർഷം തടവും 23,000-ത്തോളം ദിനാർ പിഴയും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ സവാള(ഉള്ളി) ഇറക്കുമതിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ ഏഷ്യൻ സ്വദേശിയുടെ മൂന്ന് വർഷത്തെ തടവ് ശിക്ഷയും നാടുകടത്തലും അപ്പീൽ കോടതി ശരിവെച്ചു. ഹൈ ക്രിമിനൽ അപ്പീൽ കോടതി (ഫസ്റ്റ് സർക്യൂട്ട്) പ്രതിക്ക് ശിക്ഷയ്‌ക്കൊപ്പം കനത്ത പിഴയും ചുമത്തിയിട്ടുണ്ട്.
3,985 ബഹ്‌റൈൻ ദിനാർ പിഴയും, 19,925 ദിനാർ അധിക നികുതിയുമാണ് പ്രതി ഒടുക്കേണ്ടത്. ഇതിന് പുറമെ പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് കപ്പൽ മാർഗ്ഗം എത്തിയ സവാള അടങ്ങിയ കണ്ടെയ്നർ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് വൻ വേട്ടയിലേക്ക് നയിച്ചത്. എക്സ്-റേ സ്കാനിംഗിൽ സവാളയ്ക്കുള്ളിൽ അസ്വാഭാവികമായ ഘടന കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു.
ഉള്ളിയുടെ ഉൾഭാഗം തുരന്ന് മാറ്റിയ നിലയിലായിരുന്നു. ഇതിനുള്ളിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറുകളിലായി 1,035 കിലോഗ്രാം തൂക്കം വരുന്ന 11,110 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് കസ്റ്റംസ് കണ്ടെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറക്കുമതി നിയന്ത്രണങ്ങൾ മറികടക്കാൻ പ്രതി മറ്റൊരാളുടെ പേരിലുള്ള കൊമേഴ്‌സ്യൽ ലൈസൻസ് (CR) ഉപയോഗിച്ചാണ് ഈ കള്ളക്കടത്ത് നടത്തിയതെന്ന് വ്യക്തമായത്. ബഹ്‌റൈനിൽ സ്വന്തമായി സാധുവായ വാണിജ്യ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ, പണം വാഗ്ദാനം ചെയ്ത് മറ്റൊരാളെ സ്വാധീനിച്ചാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രതി പിന്നീട് സമ്മതിച്ചു.
േ്േ്ി

