തണ്ടൊടിഞ്ഞ് രണ്ടില ; മത്സരിച്ച 12 സീറ്റിലും തോറ്റ് കേരള കോൺഗ്രസ് എം
പ്രദീപ് പുറവങ്കര
കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങി കേരള കോൺഗ്രസ് (എം). പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉൾപ്പെടെ മത്സരിച്ച 12 മണ്ഡലങ്ങളിലും പരാജയപ്പെട്ടതോടെ പാർട്ടി ചരിത്രത്തിലാദ്യമായി നിയമസഭയിൽ സംപൂജ്യരായി. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ വിജയിച്ച സ്ഥാനത്താണ് ഇത്തവണത്തെ ഈ കനത്ത തിരിച്ചടി.
മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസിനോട് 23,822 വോട്ടുകൾക്ക് പരാജയപ്പെട്ടു. പാലായിൽ മാണി സി. കാപ്പൻ 2,991 വോട്ടുകൾക്ക് ജോസ് കെ. മാണിയെ പരാജയപ്പെടുത്തി. കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ എന്നീ സിറ്റിംഗ് എംഎൽഎമാരും പരാജയം രുചിച്ചു.
റാന്നിയിൽ പ്രമോദ് നാരായണനും തോൽവി ഏറ്റുവാങ്ങിയപ്പോൾ, പാർട്ടി മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂർ, ചാലക്കുടി, ഇരിക്കൂർ മണ്ഡലങ്ങളിലും കനത്ത പരാജയമാണ് നേരിട്ടത്. മധ്യകേരളത്തിലെ പാർട്ടിയുടെ സ്വാധീനമേഖലകളിൽ പോലും യുഡിഎഫ് തരംഗം ആഞ്ഞടിച്ചതാണ് മാണി ഗ്രൂപ്പിന് തിരിച്ചടിയായത്.
aaaaaaaaaaaa

