യു.എസിലെ പ്രഫഷനൽ കോഴ്സ് പട്ടികയിൽ നിന്ന് നഴ്സിങ് പുറത്ത്
ഷീബ വിജയ൯
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്' (ഒ.ബി.ബി.ബി.) നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രഫഷനൽ ബിരുദ പ്രോഗ്രാമുകളുടെ കൂട്ടത്തിൽ നിന്ന് നഴ്സിങ് ബിരുദത്തെ യു.എസ്. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഒഴിവാക്കി. 2026 ജനുവരി ഒന്നു മുതൽ പുതിയ നയം നടപ്പിലാകും. ഈ നീക്കം രാജ്യവ്യാപകമായുള്ള നഴ്സിങ് സംഘടനകൾ ആശങ്കയോടെയാണ് കാണുന്നത്.
ഈ മാറ്റം നഴ്സിങ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഫെഡറൽ വായ്പാ തുകയെ സാരമായി ബാധിക്കും. നിലവിൽ, പ്രഫഷനൽ പട്ടികയിലുള്ള കോഴ്സുകൾക്ക് പ്രതിവർഷം 50,000 ഡോളർ വരെയും മൊത്തം രണ്ട് ലക്ഷം ഡോളർ വരെയും വായ്പ ലഭിച്ചിരുന്നത്, നഴ്സിങ്ങിനെ പുറത്താക്കിയതോടെ പ്രതിവർഷം 20,500 ഡോളറായി കുറയും. നഴ്സിങ് പ്രാക്ടീഷണർ, നഴ്സ് അനസ്തെറ്റിസ്റ്റ് തുടങ്ങിയ അഡ്വാൻസ്ഡ് നഴ്സിങ് കോഴ്സുകൾക്ക് ഈ മാറ്റം കാരണം വലിയ സാമ്പത്തിക ചെലവ് വരും. വായ്പ പരിധി കുറയുന്നത് വിദ്യാർഥികളെ ഉയർന്ന പലിശയുള്ള വായ്പകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കും. ഇത് ട്യൂഷൻ ഫീസ് താങ്ങാനാവാതെ വിദ്യാർഥികൾ നഴ്സിങ് പഠനം ഉപേക്ഷിക്കാൻ കാരണമായേക്കാം. നഴ്സിങ് മേഖലയിൽ യു.എസിൽ വലിയ തൊഴിൽ ക്ഷാമത്തിന് ഇത് ഇടയാക്കുമെന്ന് അമേരിക്കൻ നഴ്സസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
പുതിയ പ്രഫഷനൽ കോഴ്സുകളുടെ പട്ടികയിൽ മെഡിസിൻ, ഫാർമസി, ഡെന്റിസ്ട്രി, നിയമം തുടങ്ങിയ 11 കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നഴ്സിങ് പ്രാക്ടീഷണർക്കൊപ്പം ഫിസിഷ്യൻ അസിസ്റ്റന്റ്സ്, ഫിസിക്കൽ തെറാപ്പിസ്റ്റ് എന്നിവരെയും പ്രഫഷനൽ കോഴ്സുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
adsdfsdfsdsfa
