ഇറാഖ് പുനർനിർമ്മാണം : സന്നദ്ധ സംഘടനകൾ 330 ദശലക്ഷം കോടി ഡോളർ നൽകും

കുവൈത്ത് സിറ്റി : ഇറാഖ് പുനർനിർമ്മാണത്തിനായുള്ള രാജ്യാന്തര സമ്മേളനം കുവൈത്തിൽ പുരോഗമിക്കുന്നു. സമ്മേളനത്തിൽ ഇറാഖിനെ സഹായിക്കാൻ 330 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്‌തു സന്നദ്ധ സംഘടനകൾ രംഗത്തെത്തി. ഇറാഖിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾ അവരുടെ സഹായങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ഇന്നലെ സാന്പത്തിക സഹായം പ്രഖ്യാപിച്ച സന്നദ്ധ സംഘടനകളിൽ കുവൈത്തിൽനിന്നുള്ള കുവൈത്ത് ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (10 ദശലക്ഷം ഡോളർ), ഔഖാഫ് മന്ത്രാലയം (35 ദശലക്ഷം), കുവൈത്ത് ചാരിറ്റി സൊസൈറ്റി ഫോർ പീസ് (15 ദശലക്ഷം), കുവൈത്ത് റിലീഫ് സൊസൈറ്റി (10 ദശലക്ഷം), നജാത്ത് ചാരിറ്റി അസോസിയേഷൻ (10 ദശലക്ഷം), കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി (10 ദശലക്ഷം), അബ്ദുല്ല അൽ നൂരി സൊസൈറ്റി (അഞ്ച് ദശലക്ഷം), കുവൈത്ത് പേഷ്യന്റ്സ് എയ്ഡ് ഫണ്ട് (അഞ്ച് ദശലക്ഷം), കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (2.5 ദശലക്ഷം) എന്നിവയും ഉൾപ്പെടും. രാജ്യാന്തര റെഡ് ക്രോസ് കമ്മിറ്റി 130 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചു.
ഐ.എസ് ആക്രമണത്തിൽ തകർന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ 8820 കോടി ഡോളർ ആവശ്യമാണെന്ന് ഇറാഖ് ആസൂത്രണമന്ത്രി സൽമാൻ അൽ ജുമൈലി പറഞ്ഞു. ഇറാഖ് സർക്കാരും രാജ്യാന്തര വിദഗ്ദ്ധരും നടത്തിയ പഠനത്തെ തുടർന്ന് തയാറാക്കിയതാണ് ഈ കണക്ക്. 2200 കോടി ഡോളർ അടിയന്തരമായും ബാക്കി ഇടക്കാലാടിസ്ഥാനത്തിലും ആവശ്യമായി വരുമെന്ന് ആസൂത്രണ മന്ത്രാലയം ഡയറക്ടർ ജനറൽ ഖുസൈ അബ്ദുൽ ഫത്താഹ് പറഞ്ഞു.
തകർന്ന മേഖലകളിൽ പുനർനിർമാണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ പണത്തിന്റെ ഒരു ശതമാനം പോലും തങ്ങളുടെ കൈവശമില്ലെന്നും പുനർനിർമാണ നിധി അധ്യക്ഷൻ മുസ്‌തഫ അൽ ഹൈതി വെളിപ്പെടുത്തി. വിവിധ മേഖലകളിൽ അടിസ്ഥാന സൗകര്യ സേവനം ഏർപ്പെടുത്തുന്നതിനാണ് അടിയന്തരമായി പണം വേണ്ടത്. 13800ൽ കൂടുതൽ വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. അതിൽ പകുതിയിലേറെയും പൂർണമായി തകർന്നവയാണ്. 25 ലക്ഷത്തോളം ആളുകൾ ഇപ്പോഴും പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.