ഡോ. വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ
കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ രക്ഷിതാക്കൾ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. വന്ദന കേസിലെ പ്രത്യേക അന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിനുണ്ടായ സുരക്ഷാ വീഴ്ച മറച്ചുവെക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് വന്ദനയുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കൊട്ടാരക്കര പൊലീസിനാണ് നിലവിൽ കേസിന്റെ അന്വേഷണച്ചുമതല.
കേസന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായി എന്ന് നേരത്തേ തന്നെ പൊലീസ് മേധാവിയുൾപ്പടെ സമ്മതിച്ചതാണ്. ഇതിന് പിന്നാലെയാണിപ്പോൾ വന്ദനയുടെ മാതാപിതാക്കൾ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്നലെ ഹർജി ജസ്റ്റിസ് ബിച്ചു കുര്യന്റെ ബെഞ്ച് പരിഗണിച്ചിരുന്നു. സംസ്ഥാന സർക്കാരിനും സിബിഐക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിലപാട് തേടി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷമാവും ഹർജിയിൽ കോടതി തുടർവാദം കേൾക്കുക. അന്ന് സംസ്ഥാന സർക്കാരിന്റെ നിലപാടും കേസിന്റെ പുരോഗതിയും കോടതിയെ അറിയിക്കും.
വന്ദനയുടെ കൊലപാതകത്തിന് ശേഷം ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയാൻ ഓർഡിനൻസ് ഉൾപ്പടെ സർക്കാർ പുറത്തിറക്കിയിരുന്നു. സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി തന്നെ ചില ഇടപെടലുകൾ നടത്തിയിട്ടുമുണ്ട്.
dhf

