രാഹുലും പ്രിയങ്കയും വയനാട്ടിൽ, ആര്‍പ്പുവിളിച്ച് സ്വീകരിച്ച് ആയിരങ്ങള്‍

ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. രാഹുലിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ തടിച്ചുകൂടിയിട്ടുണ്ട്. ഉച്ചത്തില്‍ ആരവം മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ഇരുവരെയും സ്വീകരിച്ചത്. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് രാഹുലുമായെത്തിയ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇവിടെനിന്ന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തില്‍ എംപി ഓഫീസിലേക്ക് നീങ്ങി.
തുടര്‍ന്ന് പൊതുസമ്മേളനത്തിന്‍റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. വൈകിട്ട് കല്‍പ്പറ്റ കൈനാട്ടിയില്‍ നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. പാർട്ടി പതാകയ്ക്ക് പകരം ദേശീയപതാകയാണ് പരിപാടിയിലുടനീളം ഉപയോഗിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
DDDD