കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയിൽ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറൽ ബോഡി യോഗത്തിൽ പ്രമേയം പാസാക്കിയത്. വിഡി സതീശൻ, എംഎം ഹസ്സൻ, കെ.സി ജോസഫ്, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.
അധ്യക്ഷനെ നോമിനേറ്റ് ചെയ്യാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേർന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അജണ്ട. അധ്യക്ഷനായി കെ. സുധാകരൻ തന്നെ തുടരാൻ ധാരണയിലെത്തിയിരുന്നു. തുടർന്നാണ് കെപിസിസി അധ്യക്ഷനെയും കെപിസിസി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്.
കെസി വേണുഗോപാൽ വിഭാഗവും എ−ഐ ഗ്രൂപ്പുകളും സുധാകരൻ തുടരാൻ ധാരണയിലെത്തുകയായിരുന്നു. കെ.പി.സി.സി ഭാരവാഹികളുടേയും എ.ഐ.സി.സി അംഗങ്ങളുടേയും കാര്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. സീറ്റുകൾ വീതം വയ്ക്കുകയാണെന്ന ആരോപണം ചില നേതാക്കൾക്കുണ്ടെങ്കിലും ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ തർക്കം വേണ്ടെന്നാണ് തീരുമാനം.
zsgx