കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്: 12 കാരിക്ക് തലയ്ക്ക് പരിക്ക്
കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്.
മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസില്‍ (16348) കോട്ടയത്തേക്ക് പോകുംവഴി താഴെചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു കീര്‍ത്തന. ട്രെയിനിലിരുന്ന് പുറംകാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു കല്ലേറ്. കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തലപൊട്ടി ചോരവരുന്നതായി കണ്ടത്. ഉടനെതന്നെ റെയില്‍വേ ജീവനക്കാരെത്തുകയും ട്രെയില്‍ നിര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ ട്രെയിനിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുട്ടിയുടെ തലയില്‍ മരുന്നുവച്ച്‌കെട്ടി. തലശ്ശേരിയിലെത്തിയപ്പോള്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കുട്ടിയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ട്രെയിനിന് നേരെ കല്ലെറിയുന്നത് പതിവായിരിക്കുകയാണെന്നും നേരത്തെ ഉള്ളാള്‍ സ്റ്റേഷന് സമീപം ട്രെയിനിന് കല്ലെറിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ട്രാക്കിന്‍ കല്ല് നിരത്തിയതിനെ തുടര്‍ന്ന് നാലാഴ്ചയ്ക്കിടെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
dcft