നടൻ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ


യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു.  കേസെടുത്തന്നറിഞ്ഞപ്പോൾ വിജയ്ബാബു രാജ്യം വിട്ടുവെന്നും ഇത് മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള കാരണമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ബ്ലൂകോർണർ നോട്ടീസിറക്കിയപ്പോൾ നടൻ ജോർജിയയിലേക്ക് കടന്നുവെന്നും കേസിൽ നടൻ ജാമ്യം നൽകിയ ഹൈക്കോടതി നിർണായകമായ തെളിവുകൾ പരിഗണിച്ചില്ലെന്നും പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ ഹരജിയിൽ ആവശ്യപ്പെട്ടു. അതേസമയം കേസിൽ നടൻ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാക്കും. കേസിൽ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. 

ജൂലൈ 3 വരെയാണ് വിജയ് ബാബുവിനോട് അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഫേസ്ബുക്ക് ലൈവിൽ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പുതിയ സിനിമയിൽ അവസരം നൽകാതിരുന്നതോടെ നടി ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. കേസിന് പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, സോഷ്യൽ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരണമുണ്ടാകരുത്, പൊലീസിന്റെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

You might also like

Most Viewed