നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവൻ പ്രതിയാകില്ല
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. കാവ്യയ്ക്കും ദിലീപിന്റെ അഭിഭാഷകർക്കുമെതിരെ തെളിവില്ലെന്നാണ് വിശദീകരണം. കേസിൽ ഇനി കൂടുതൽ പ്രതികളുണ്ടാകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായാണ് സൂചന.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് മാത്രമാകും തുടരന്വേഷണത്തിൽ കേസിലെ പ്രതി.
കൂടുതൽ ചോദ്യം ചെയ്യലില്ലാതെയാണ് അന്വേഷണസംഘം ഈ തീരുമാനത്തിലെത്തിയതെന്നതും ശ്രദ്ധേയമാണ്. അഭിഭാഷകരെ പ്രതികളാക്കുമെന്ന് അന്വേഷണസംഘം തന്നെയാണ് മുന്‍പ് അറിയിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് അന്വേഷണ സംഘം ഈ ഘട്ടത്തിൽ സ്വീകരിക്കുന്നത്. അന്വേഷണസംഘത്തിന്റെ നിലപാട് മാറ്റത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.