സർക്കാർ സംവിധാനം മുഴുവൻ വന്നാലും ഭയമില്ല; ജയമുറപ്പെന്ന് ഉമ തോമസ്
സർക്കാർ സംവിധാനം മുഴുവൻ പ്രവർത്തിച്ചാലും തൃക്കാക്കരയിൽ പരാജയപ്പെടുമെന്ന ഭയമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. പിടി തോമസിന്റെ വികസനപ്രവർത്തനങ്ങളും ജനങ്ങൾ പി ടിക്ക് നൽകിയ സ്‌നേഹവും തനിക്കുള്ള വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസ്. മന്ത്രിമാർ എക്കാലവും തൃക്കാക്കരയിലുണ്ടാകില്ല. സാധാരണക്കാരായ താനടക്കമുള്ളവരാകും എന്നും ജനങ്ങളോടൊപ്പം നിൽക്കുകയെന്നും ഉമ തോമസ് പറഞ്ഞു.
പിടിയെ സ്‌നേഹിച്ച, പിടി സ്‌നേഹിച്ച തൃക്കാക്കരയ്ക്ക് ഒരിക്കലും യുഡിഎഫിനെ കൈയൊഴിയാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായി ചിലപ്പോൾ സർക്കാർ മുഴുവന്‍ ശക്തിയും സംവിധാനങ്ങളും വിനിയോഗിക്കുമായിരിക്കും. എന്നാൽ അതിനൊന്നും എന്റെ ആത്മവിശ്വാസം തകർക്കാന്‍ കഴിയില്ല. തൃക്കാക്കരക്കാർ പ്രബുദ്ധരാണ്. ഇത് യുഡിഎഫ് മണ്ഡലമാണ്. യുഡിഎഫ് തന്നെ തുടരും. ഉമ തോമസ് പറഞ്ഞു.
എന്നാൽ സർക്കാർ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങൾ നൽകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്. വികസന പ്രവർത്തനങ്ങൾക്ക് തൃക്കാക്കരയിൽ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കൾ വിശ്വസിക്കുന്നത്. എന്നാൽ സിൽവർലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സർക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവർണാവസരമായാണ് തങ്ങൾ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് സർക്കാരിന് മുന്നിൽ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്.