മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണെന്നും കുറച്ചു കാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിനർത്ഥം കൂടുതൽ പേർക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ്. അതിനാൽ തന്നെ സംസ്ഥാനത്ത് വേഗത്തിൽ വാക്‌സിനേഷന്‍ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരമാവധിപ്പേർക്ക് വാക്‌സിന്‍ നൽകി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വാക്‌സിൻ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുത്. അടുത്ത കാലത്തുണ്ടായ പഠനങ്ങൾ സൂചിപ്പിക്കുന്നത് വാക്‌സിൻ എടുത്തവർ മുൻകരുതലുകളെടുത്തില്ലെങ്കിൽ അവരിലൂടെ ഡെൽറ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ്. അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു.


