പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജിന്റെ ആവശ്യം തള്ളി


കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കഴിഞ്ഞ ആഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് നിയമ വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. നിയമപരമല്ലാത്തതിനാൽ എഫ്‌ഐആർ നിലനിൽക്കില്ല. സർക്കാർ ഉദ്യോഗസ്ഥനായ തനിക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ കൃത്യമായി അനുമതി വാങ്ങണം. ഇത് ചെയ്യാതെയാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ കൃത്യമായ അനുമതി വാങ്ങിയാണ് അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിലേക്ക് കടന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രധാന കണ്ണിയാണ് സൂരജ്. കരാർ കമ്പനിയ്‌ക്ക് അഡ്വാൻസ് നൽകിയ ഘട്ടത്തിൽ സൂരജ് മകന്റെ പേരിൽ ഇടപ്പള്ളിയിൽ മൂന്ന് കോടി ചിലവിട്ട് ഭൂമി വാങ്ങിയിരുന്നു. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് സൂരജിന്റെ ആവശ്യം കോടതി തള്ളിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed