കേരളത്തിന് വാക്സിൻ വൈകും; ഉടൻ നൽകാനാവില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

സംസ്ഥാനങ്ങൾക്ക് ഉടൻ കൊവിഡ് വാക്സിൻ നൽകാനാവില്ലെന്ന് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സിനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സിൻ ഉത്പാദനം വർധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്. കർണാടകത്തിലും നാളെ മുതൽ 18 നു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇല്ല. ഓർഡർ ചെയ്ത വാക്സിൻ എത്താത്തതിനാലാണ് ഇത്. ആന്ധ്ര പ്രദേശ് സെപ്റ്റംബറിൽ മാത്രമേ 18 നു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ തുടങ്ങാനാകൂവെന്ന് അറിയിച്ചിരുന്നു.