ആഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലകളിലും 5000 രോഗികൾ വരെ; കേരളത്തിൽ സ്ഥിതി ആശങ്കാജനകം


തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ജില്ലകളിലും ആഗസ്റ്റ് മാസം അവസാനത്തോടെ 5000 രോഗികൾ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്റ്റ് അവസാനത്തോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേർന്നത്. കൊവിഡ് നിയന്ത്രണവിധേയമാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശക്തമാക്കും. പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

അതേസമയം, തിരുവനന്തപുരത്ത് കൊവിഡ് തീവ്ര വ്യാപനമെന്ന് സൂചന. ജില്ലയിൽ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വൊളന്റിയേഴ്‌സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed