ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാർക്കെതിരെ നടപടിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: കൈതച്ചക്കയിൽ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര വനം−പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. സ്‌ഫോടകവസ്തു നൽകി കൊലപ്പെടുത്തുന്നത് ഇന്ത്യൻ സംസ്‌കാരമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കറും പരാമർശിച്ചിരിക്കുന്നത്. എന്നാൽ പാലക്കാട് മണ്ണാർക്കാടിന് സമീപം തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കേരളത്തിൽ ഒരു കുറവുമില്ലെന്ന് മുൻ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേരളത്തിൽ ആനകൾക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള പരാതികൾ നിരവധി തവണ താൻ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.