വിലക്ക് ലംഘിച്ച രണ്ടു പേരുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്ന് കാസർഗോഡ് കളക്ട‌ർ


കാസര്‍ഗോഡ്: വീട്ടിലിരിക്കണമെന്ന നിർദ്ദേശം മറികടന്ന് പുറത്തിറങ്ങിയ രണ്ടു പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു. രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ കടുത്ത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. നിരീക്ഷണ കാലയളവിൽ കറങ്ങിനടക്കുന്ന വർക്കെതിരെ കർശന നടപടികളുണ്ടാകും. പ്രവാസികൾ നിർദ്ദേശം ലംഘിച്ചാൽ പാസ്പോർട്ട് കണ്ടുകെട്ടും.
ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചാൽ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും കലക്ടർ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ദിവസത്തേക്ക് ഒരുമിച്ച് വാങ്ങണമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും കലക്ടർ വ്യക്തമാക്കി.

രാവിലെ 11 മുതൽ 5 വരെ അവശ്യ വസ്തുക്കൾ ലഭിക്കുന്ന കടകൾ നിർബന്ധമായും തുറക്കണം. ജില്ലയിൽ 2470 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 179 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നാലായിരത്തോളം പേരാണ്‌ വിദേശരാജ്യങ്ങളിൽ നിന്ന്‌ കഴിഞ്ഞ മാർച്ച്‌ ഒന്നുമുതൽ ജില്ലയിലെത്തിയത്. ഇവരുടെ വീടുകളിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ അന്വേഷിച്ച്‌ നിരീക്ഷിക്കും.
99.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍. 01 ശതമാനം ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത് അനുസരിക്കില്ലെന്ന് നിര്‍ബന്ധമുള്ളവരാണെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed