ശക്തികുളങ്ങര; പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികൾ
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ എതിർപ്പിനെ തുടർന്ന് ശക്തികുളങ്ങര തുറമുഖത്ത് പ്രവേശിക്കുന്നതിന് മത്സ്യത്തൊഴിലാളികളിൽ നിന്നും ചുങ്കം പിരിക്കുന്നത് ആഗസ്റ്റ് ഒന്പത് വരെ നീട്ടിവെച്ചു. ഇതേത്തുടർന്നു മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികളുമായി തുറമുഖ വകുപ്പ് ചർച്ച നടത്തും. നേരത്തെ സന്ദർശകർക്ക് മാത്രം ഏർപ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികൾക്കും അവരുടെ വാഹനങ്ങൾക്കും ഏർപ്പെടുത്തിയതിനെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്.
തുറമുഖത്ത് പ്രവേശിക്കാൻ ഒരു ലോറിക്ക് 80 രൂപയാണ് ഈ ടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോർസൈക്കിളിന് 15 രൂപയും കാൽനടയാത്രക്കാരിൽ നിന്ന് അഞ്ചുരൂപയുമാണ് പിരിക്കുന്നത്. തുറമുഖ വകുപ്പിന്‍റെ ഉത്തരവിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര തുറമുഖം ഉപരോധിച്ചിരുന്നു. ഒരോ തവണയും പ്രവേശിക്കുന്പോളും ഫീസ് നൽകണമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

